തിരുവനന്തപുരം: അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്. ഉപയോഗിച്ച വാക്കുകളിൽ ജാഗ്രതക്കുറവുണ്ടായി. മലയാളി സമൂഹത്തോട് തുറന്ന ഖേദം പ്രകടിപ്പിക്കുകയാണ്.
കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ അഭിപ്രായങ്ങളിലോ വിമർശനങ്ങളിലോ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്താണ് വിവാദമാക്കിയതെന്നും ഇതിന് പിന്നിൽ ഹിന്ദുത്വവാദികളാണെന്നും സണ്ണി എം. കപിക്കാട് ആരോപിച്ചു.
കഴിഞ്ഞ ദിവസം സണ്ണി എം. കപിക്കാടിനെതിരെ പോലീസിൽ പരാതി ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് തിരുവാഭരണ പാത സംരക്ഷണ സമിതി പരാതി നൽകിയത്. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചുവെന്നാരോപിച്ചായിരുന്നു പരാതി.
മലയാളം സർവകലാശാലയിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയായിരുന്നു പരാതിക്ക് ആധാരമായ പരാമർശം. സംഭവത്തിൽ സണ്ണി കപിക്കാടിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമായിരുന്നു. അതേസമയം സണ്ണി കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരവും ആവശ്യപ്പെട്ടിരുന്നു.